കോട്ടയം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പ്രത്യാഘാതം ഇന്ത്യന്‍ പ്ലാസ്റ്റിക് വ്യവസായത്തിനും കാര്‍ഷികമേഖലയ്ക്കും കനത്ത ആഘാതമായി. റബര്‍ മഴമറയ്ക്കുള്ള പ്ലാസ്റ്റിക് വില മുന്‍വര്‍ഷത്തേക്കാള്‍ കിലോയ്ക്ക് 65 രൂപ ഉയര്‍ന്ന് 220 രൂപയായി.
പശയുടെ വിലയില്‍ പത്തു രൂപയുടെ വര്‍ധന. ഒറ്റപ്പട്ടയുള്ള ഒരു റബറിന് മഴമറയിടാനുള്ള ചെലവ് 35 രൂപയില്‍നിന്ന് ഇക്കൊല്ലം 45 രൂപയായി. റബര്‍ വില മെച്ചപ്പെട്ടെങ്കിലും മഴമറയിടാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് പ്ലാസ്റ്റിക് കിട്ടാനുമില്ല.
പ്ലാസ്റ്റിക് ചാക്കിന് വില 12 രൂപയില്‍നിന്ന് 15 രൂപയായി. പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കും വില കുതിച്ചുയര്‍ന്നു. ബക്കറ്റ്, മഗ്ഗ് ഉള്‍പ്പെടെ വസ്തുക്കളുടെയും പ്ലാസ്റ്റിക് ഷീറ്റുകളുടെയും വിലയില്‍ 80 ശതമാനം വരെയാണ് വര്‍ധന. കൃഷിയിടങ്ങളിലെ തുള്ളിനന സംവിധാനങ്ങള്‍ക്കും ചെലവേറി. പാക്കിംഗിനുള്ള പ്ലാസ്റ്റിക്കിനും ക്ഷാമമുണ്ട്.
പ്ലാസ്റ്റിക് സാധനങ്ങളുടെ നിര്‍മാണത്തില്‍ ആവശ്യമായ പോളിത്തലീന്‍, പോളിപ്രൊപ്പലീന്‍, പിവിസി എന്നിവയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ചെറുകിട-ഇടത്തരം പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റുകള്‍ പലതും ഉത്പാദനം കുറയ്ക്കുകയോ തത്കാലത്തേക്ക് പൂട്ടുകയോ ചെയ്തു.
ഇതര സംസ്ഥാന തൊഴിലാളികളുടെ മടങ്ങിവരവിലെ അനിശ്ചിതത്വവും വ്യവസായത്തിന് ആഘാതമായി. അസംസ്കൃത എണ്ണയില്‍നിന്നും വാതകത്തില്നിന്നും ഉത്പാദിപ്പിക്കുന്ന പോളിമര്‍ വില 60 ശതമാനം വര്‍ധിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിക്കുകയും വിതരണശൃംഖല സാധാരണ നിലയിലാകുകയും ചെയ്താല്‍തന്നെ അനിശ്ചിതത്വം രണ്ടു മാസംകൂടി നീളും.
വന്‍തോതില്‍ ക്രൂഡോയില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍, അസംസ്കൃത വസ്തുക്കള്‍ക്കു നിരന്തരമായി വില വര്‍ധിക്കുന്നുണ്ട്. വിദേശ ഇറക്കുമതിയെ ആശ്രയിച്ചിരുന്ന പല പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കളും നിലവില്‍ വിപണിയില്‍ ലഭ്യമല്ല. സംഘര്‍ഷം തുടങ്ങിയതു മുതല്‍ പ്ലാസ്റ്റിക് അസംസ്കൃത വസ്തു വിലയില്‍ ശരാശരി 45 ശതമാനത്തിലധികം വര്‍ധനയുണ്ടായിട്ടുണ്ട്.
സംഘര്‍ഷം തുടര്‍ന്നാല്‍ മഴക്കാലത്തും കുപ്പിവെള്ളത്തിന് വില കൂടും. വെള്ളം നിറയ്ക്കുന്ന കുപ്പിയുടെ നിര്‍മാണച്ചെലവ് 40 ശതമാനമാണ് വര്‍ധിച്ചത്. കുപ്പി അടപ്പുകളുടെ വില ഇരട്ടിയോളം വര്‍ധിച്ചു. ലേബലുകള്‍ക്കും ചെലവേറും. ഹാര് ഡ്ബോര്ഡ്ബോക്സുകള്, ലേബലുകള്‍, ഒട്ടിക്കാനുള്ള ടേപ്പുകള്‍ എന്നിവയ്ക്കും വിലയേറി. 40,000 കോടി രൂപ മൂല്യമുള്ളതാണ് ഇന്ത്യയിലെ കുപ്പിവെള്ളം വിപണി.